Thursday, August 23, 2012

മരണമെത്തുന്ന നേരം



മരണമെന്‍ വാതിക്കലെത്തി നില്‍ക്കുമ്പോള്‍
എന്‍ ചെവിയിലൊരു വണ്ടിന്റെ മൂളല്‍ മാത്രം
കറുകറുതൊരു പോത്തിന്റെ മുകളില്‍
എനിക്കായ് കരുതിയ കൊലക്കയറുമായ്
ആര്‍ത്തട്ടഹസിച്ചു വരുന്നോരാ കാലന്‍റെ കാഹളം
ഒരു വണ്ടിന്റെ മൂളല്‍ പോല്‍
എന്‍ ചെവിയില്‍ അലയടിക്കുന്നു
രക്തം പുരണ്ട കോമ്പല്ല് നീട്ടി
തെക്കേ തൊടിയിലെ മാവിന്‍ മുകളില്‍
നരിച്ചീറുകള്‍ തുറിച്ചു നോക്കുന്നു
ആയിരങ്ങള്‍ തന്‍ കണ്ണുനീരില്‍ കുതിര്‍ന്നനോട്ടുകെട്ടുകള്‍
 ഇപ്പോള്‍ വെറും കടലാസുകഷ്ണങ്ങള്‍
മനുഷ്യരക്തം കുടിച്ചു ചീര്‍ത്ത ശരീരം
വെറുമൊരു മാംസപിണ്ടമായ് മാറുന്നു
ആ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കണ്ടു ..
സമയനിഷ്ടയില്ലാത്ത കാലനെ ശകാരിക്കുന്ന
എന്‍ പ്രിയപ്പെട്ടവര്‍ എന്ന് നടിച്ചവര്‍
എല്ലിനായ് കടിപിടി കൂടുന്ന നായ്ക്കളെപ്പോള്‍
സ്വത്തിനായ് പരസ്പരം വെട്ടുന്ന മക്കള്‍
ചെയ്ത പാപങ്ങള്‍ ബാക്കിയാക്കി
പതിയെ എന്‍ കണ്ണുകളടയവേ
ആരോ എന്നോട് മന്ത്രിച്ചു
വെറുംകയ്യോടെ വന്ന നീ വെറുംകയ്യോടെ പോകുന്നു
വെട്ടിപ്പിടിച്ചതും തട്ടിപ്പറച്ചതും ആര്‍ക്കുവേണ്ടി
തിന്നു കൊഴുത്ത നിന്‍ ശരീരം
ഇനി ഒരു പിടി ചാരം മാത്രം .......