Ads 468x60px

Featured Posts

Saturday, April 8, 2017

ആളെഴുന്നള്ളത്ത്


ചേട്ടാ ഒരു സ്ട്രോങ്ങ് ചായ . കട തുറന്ന് വെള്ളം ചൂടാക്കാൻ വെച്ചേ ഉള്ളു ആരാണ് ഈ പുലർച്ചെ 3 മണിക്ക് ചായക്കാരൻ ന്നു പിറുപിറുത്തു പത്തനംതിട്ട സ്റ്റാൻഡ് ഇലെ ജോസെഫേട്ടൻ തിരഞ്ഞു നോക്കുമ്പോ തൂക്കി ഇട്ട പഴകൊലയിൽ നിന്നും 2 നേന്ത്രപ്പഴം പൊട്ടിച്ചു അകത്താക്കുന്ന ഒരു താടിക്കാരൻ . ഇരുട്ടിൽ അയാളെ കണ്ടപ്പോ ജോസപ്പെട്ടൻ ഒന്ന് പേടിച്ചു. പിന്നെ മനസിലായി വിശപ്പിന്റെ ആക്രാന്തം കൊണ്ടാണ് അയാളുടെ കാട്ടിക്കൂട്ടൽ ന്നു .
 തന്റെ സ്വതസിദ്ധമായ തൃശൂർ സ്റ്റൈൽ ഇൽ ജോസപ്പെട്ടൻ വിവരന്വേഷണം തുടങ്ങി . പറയാൻ മറന്നു പത്തനംതിട്ട സ്റ്റാൻഡിൽ എന്താ തൃശൂർ കാരൻ ന്നാവും ലെ. മൂപ്പര് ഇവിടെ വന്നു കൂടിട്ട് കാലം കൊറേ ആയി. അതൊക്കെ വിട് ജോസപ്പെട്ടൻ അല്ല നമ്മടെ നായകൻ .നായകൻ തൊട്ടപ്പുറത്തു രണ്ടാമത്തെ പഴം കേറ്റി കൊണ്ടിരിക്കുന്നു . ചായ കയ്യിൽ കൊടുത്തു ജോസപ്പെട്ടൻ ചോദിച്ചു "അല്ല എവിടുന്നു വരുന്നു ,എങ്ങോട്ടാ യാത്ര" .ചൂട് ചായ ഊതി ഊതി കുടിക്കാതെ ഒരു പെഗ് അടിക്കുന്ന പോലെ  ഒറ്റ വലിക്ക് ചായ കുടിച്ചു പൈസ കൊടുത്തു പറഞ്ഞു ."ഞാൻ ഇവിടൊക്കെ തന്നെ ഒള്ളതാ ,ആൽത്തറ ആണ് നാട് കൊറച്ചു കാലം അങ്ങ് മദ്രാസ് ഇൽ ആയിരുന്നു. കൂടുതൽ ഒന്നും പറയാതെ അയാൾ നടന്നു നീങ്ങി. കടയിൽ ആള് കൂടി വന്നൊണ്ട് ജോസപ്പെട്ടൻ അധികം ചോയ്ക്കാനും പോയില്ല. ഇനി ഇപ്പൊ ചോദിച്ചിട്ട് എന്താ ജോസപ്പെട്ടൻ ആൽത്തറക്ക് പോണില്ലല്ലോ. മൂപ്പര് ആ ചായക്കട നടത്തിക്കോട്ടെ .നമ്മക്ക് ആൽത്തറക്കുള്ള ബസ് കേറാം .നമ്മടെ താടിക്കാരൻ കേറി സൈഡ് സീറ്റ് തന്നെ പിടിച്ചിട്ടുണ്ട് .ഒരു ചുരം കയറി വേണം ആൽത്തറ എന്ന ഗ്രാമത്തിലേക്ക് പോവാൻ .പുലർച്ചക്ക് KSRTC ഇൽ ഒരു ഹിൽടോപ് റൈഡ് .
   ബസ് ഇൽ അധികം ആളില്ല. സമയം ഇതായത് കൊണ്ടാവും. ബസ് ഇൽ പിന്നിലായി കുറച്ചു ചാക്ക് കെട്ടുകൾ ഉണ്ടായിരുന്നു . കണ്ടക്ടർ ചോദിക്കുന്നത് കേട്ടു ഇന്ന് അമ്പലത്തിലെ ഉത്സവം ആണല്ലോ രാവിലെ തന്നെ ബസ് ഇൽ കച്ചവടക്കാരാണ് ചാക്കും കൊണ്ട് ,ഇത് ബസ് ന്റെ മേലെ വെക്കാൻ പറഞ്ഞാ കേക്കില്ല ഉള്ളിൽ തന്നെ വെക്കണം എന്ന് പറഞ്ഞു ടിക്കറ്റ് കൊടുക്കൽ കര്മത്തിലേക്ക് കടന്നു . ചാക്കിനോട് കലിപ്പിലാണ്‌ മൂപ്പര്.
 നമ്മുടെ നായകൻ വിൻഡോ സീറ്റ് ഇൽ ഇരുന്നു പുറത്തെ കാഴ്ചകൾ കാണുന്നു. ആദ്യമായി ചുരം കയറുന്ന പോലെ. പെരുമ്പാമ്പ് പോലെ പുളഞ്ഞു കിടക്കുന്ന ചുരം അതിലൂടെ നമ്മുടെ ഹരിത ത്വരിത ഗമന ശകടം ഹെഡ് ലൈറ്റ് ഇട്ട് പോവുന്നത് തന്നെ ഒരു അന്തസ്സാണ്.  പോകുന്ന വഴിയിൽ നിറയെ ഫ്ളക്സ് ബോർഡുകൾ ആണ്.അമ്പലത്തിലെ ഉത്സവത്തിന്റെ ഓരോ ദേശക്കാരുടെ പരിപാടികൾ . ഇത് കണ്ടതും നമ്മുടെ നായകന്റെ മുഖം ഒരു പ്രത്യേക ഭാവം . അത്ഭുതത്തോടെ അടുത്തിരിക്കുന്ന ആളോട്  അദ്ദേഹം ചോദിച്ചു ഇതെന്താ നെറ്റിപ്പട്ടം കെട്ടിയ ആനക്ക് പകരം നെറ്റിപ്പട്ടം കെട്ടിയ ആള്. സംഭവം ശരിയാണ് മേലെ കാവിൽ ഉള്ള ആചാരം ആണ് ആനക്ക് പകരം നെറ്റിപ്പട്ടം കെട്ടിയ ആളുകൾ ആണ് എഴുന്നള്ളത്തിന് .അടുത്തിരുന്നത് ഒരു പയ്യനായിരുന്നു .മൂപ്പര് കാലത്തേ ഉത്സവത്തിന് ഉള്ള സാധനങ്ങൾ വാങ്ങി തിരിച്ചു പോകുകയാണ്. അവൻ പതിയെ വാചാലനായി.ഒരു ചെറിയ ഫ്ലാഷ് ബാക്ക് ലേക്ക് അവൻ  നമ്മുടെ നായകനെ ക്ഷണിച്ചു
    അങ്ങനെ ഒരു 30 വർഷം മുൻപ് ആണ് കഥ നടക്കുന്നത് . പറഞ്ഞു കൊടുക്കുന്ന പയ്യന് ഒരു 25 വയസ്സ് കാണും ഒരു ന്യൂ ജൻ ഫ്രീക്കൻ .അന്നത്തെ കഥ ആണ് 55 കഴിഞ്ഞ നായകന് പറഞ്ഞു കൊടുക്കാൻ പോകുന്നത് . പൊളിക്കും ലെ . പയ്യൻസ് ജനിക്കുമ്പോ ഇങ്ങനെ ഒക്കെ ആയിരുന്നു ഉത്സവം. അപ്പൊ കഥ ഇതാണ് . പണ്ട് ഒരു ഉത്സവത്തിനു ആനയെ എഴുന്നള്ളിക്കാൻ ഏർപ്പാടാക്കാൻ പോയ രമേശൻ എന്ന അന്നത്തെ അമ്പല കമ്മിറ്റി അംഗത്തിന്റെ മേൽ ഭഗവതി കയറുകയും സ്വയം നെറ്റിപ്പട്ടം കെട്ടി ഉത്സവ പറമ്പിൽ ഓടുകയും ചെയ്തു. രമേശൻ അങ്ങനെ ദേവിയിൽ അലിഞ്ഞു എന്നാണ് ഐതീഹ്യം . പിന്നീട് ജോത്സ്യം വെച്ചതിൽ നിന്നും തെളിഞ്ഞു വന്നതാണ് ദേവിക്ക് എഴുന്നള്ളത്തിന് ആന പാടില്ല ആള് വേണം എന്ന് . ഒരു വൻ സ്റ്റോറി പറഞ്ഞ നമ്മുടെ ഫ്രീക്കൻ പയ്യൻ നായകനെ നോക്കി. നല്ല സാൾട്ട് ആൻഡ് പെപ്പർ ലുക്ക് ഉള്ള നായകൻ എന്നെ നോക്കി ഒരു ഓഞ്ഞ ചിരി പാസ്സാക്കി.എന്തോന്നാടെ ഇങ്ങനെ ഒക്കെ തള്ളാമോ എന്നാണു ആ ചിരി എന്ന് തോന്നുന്നു  . എന്നിട്ട് ഫ്രീക്കന്റെ തോളത്തു കയ്യിട്ട് അയാൾ പറഞ്ഞു അപ്പൊ അതാണ് കഥ അല്ലെ എന്ന്. ഒരു കുന്തോം മനസ്സിലാവാതെ ഇരിക്കുന്ന പയ്യനോട് അയാൾ വേറെ ഒരു കഥ പറഞ്ഞു.
30 വര്ഷം മുൻപത്തെ മറ്റൊരു കഥ. ഉത്സവ ദിവസം .കമ്മിറ്റി ഓഫീസിൽ കണക്കു ശരിയാക്കുന്ന തിരക്ക് . സെക്രട്ടറി നമ്മടെ ദേവിയിൽ അലിഞ്ഞ രമേശൻ ആണ്. ആ നാട്ടിലെ ഏറ്റവും തലയെടുപ്പുള്ള ആനയെ എഴുന്നള്ളത്തിനു ഏർപ്പാടാക്കി വെച്ചിട്ടുണ്ട് മൂപ്പര് . പെട്ടെന്ന് ആണ് കുറച്ചു പേര് രമേശന്റെ അടുത്തേക്ക് വന്നത് .പറഞ്ഞു വെച്ച ആന മദപാടിൽ  ആണ് ഒരു രക്ഷ ഇല്ല ഇനി വേറെ ആനയെ കിട്ടണമെങ്കിൽ പോലും . നൈസ് പണി . നാട്ടാരുടെ കാശു വെച്ചുള്ള കളി ആണ് .ഒപ്പം നല്ല രീതിയിൽ നാറും . രമേശൻ നോക്കിയപ്പോ ആനയെ കാണാതെ ആളുകൾ വരുന്നു എഴുന്നള്ളത്തിനു സമയം ആയി . ചിറകൊടിഞ്ഞ കിനാവുകൾ എന്ന് കെട്ടിട്ടേ ഉള്ളു രമേശൻ അത് അനുഭവിച്ചറിഞ്ഞു . രമേശൻ ഇറങ്ങി ഓടി കയ്യിൽ കിട്ടിയ നെറ്റിപ്പട്ടം തലയിൽ ഇട്ട് നല്ല ഉസൈൻ ബോൾട്ട് തോൽക്കുന്ന ഓട്ടം . ഏതോ ഒരു വേന്ദ്രൻ കണ്ടു വിളിച്ചു കൂവി രമേശന് ദേവി കേറി .അമ്മെ ഭഗവതി അമ്മയുടെ മായ എന്നൊക്കെ . അങ്ങനെ തടി കൈച്ചിലാക്കാൻ ഓടിയ രമേശൻ വിശുദ്ധ രമേശൻ ആയി . ഇതും പറഞ്ഞു നമ്മുടെ താടിക്കാരൻ ഒരു ചിരി ആണ്. എന്നിട്ട് പറഞ്ഞു അത് ഇത്രത്തോളം എത്തും എന്ന് വിചാരിച്ചില്ല എന്ന് .
ചെറുപ്പത്തിലേ മനസ്സിൽ കയറിയ വിശുദ്ധ രമേശന്റെ ഇമേജ് തകർന്ന അവസ്ഥയിൽ ആയിരുന്നു അപ്പോൾ നമ്മുടെ സഹ യാത്രക്കാരൻ ഫ്രീക്കൻ പയ്യൻ  . ഇയാൾ വെറുതെ പുളു അടിക്കുന്നതാണോ  .ഫുൾ കൺഫ്യൂഷൻ. അയാൾ അപ്പോളും ചിരിചു പുച്ഛം വാരി വിതറുക ആയിരുന്നു.
ബസ് ആൽത്തറ എത്തി അയാളും പയ്യനും ഇറങ്ങി . ആൽത്തറ സെന്റർ ഇൽ വിശുദ്ധ രമേശൻ മാരുടെ ആളെഴുന്നള്ളത്തു കണ്ടു അയാൾ പതിയെ നടന്നു നീങ്ങി . ഫ്രീക്കൻ പയ്യന്  സംശയം തീർന്നില്ല .അയാളെ വിളിച്ചു ചോദിച്ചു ചേട്ടാ ഞങ്ങടെ നാടിന്റെ ചരിത്രം വെറുതെ കള്ളകഥ പറഞ്ഞു പുച്ഛിക്കരുത് .അല്ലേലും താൻ ആരുവാ കെളവാ .പയ്യൻസ് കട്ട കലിപ്പ്
അയാൾ പതുക്കെ അവന്റെ അടുത്ത് വന്നു .എന്നിട്ട് ഒരു പുഞ്ചിരി നൽകിക്കൊണ്ട് പറഞ്ഞു . "ഈ നാടിന്റെ ചരിത്രം എഴുതിയതെ ഈ ഞാൻ ആണ് .നീ ഈ പറഞ്ഞ വിശുദ്ധ രമേശൻ .ഇപ്പൊ ലേശം താടി ഒക്കെ വന്നു ലുക്ക് ആയി എന്നെ ഉള്ളു ഇപ്പോളും ദേവി എന്റെ കൂടെ തന്നെ ഉണ്ട്."
ഈ ഡയലോഗ് കേട്ട് പിരി വെട്ടി നിന്ന പയ്യൻ നോക്കുമ്പോൾ   ദേ നെറ്റിപ്പട്ടം ഒക്കെ കെട്ടി എഴുന്നള്ളത്തിന്റെ ബഹളം. ഭയഭക്തി ബഹുമാനത്തോടെ ആളുകൾ റോഡിനു ഇരു വശവും. ഒരു വിശുദ്ധനെ നേരിട്ട് കണ്ട
 അവസ്ഥയിൽ നിന്ന ഫ്രീക്കൻ പയ്യന് ചിരിക്കണോ കരയണോ എന്ന അവസ്ഥ ആയിരിന്നു.അവൻ തിരിഞ്ഞു നോക്കി .വിശുദ്ധൻ നടന്നു നീങ്ങുക ആണ്. അപ്പുറത്തെ ചായക്കടയിലെ റേഡിയോ ഇൽ നിന്നും ഒരു പഴയ ഒരു പാട്ട് .
"ഇന്നലെ ചെയ്തോരബദ്ധം
ഇന്നത്തെ ആചാരം ആകും
അത് നാളത്തെ നിയമവും"

   ശരത് പള്ളിപ്പുറം

Tuesday, April 7, 2015

ചുവപ്പാണ് എനിക്കിഷ്ടം





കാവിവര്‍ണം ഇന്നു വെറും സന്ഘിനിറമായ്‌
ഹരിതവര്‍ണം ഇന്നു ലീഗിന്‍റെ പച്ചയായി
സമാധാനത്തിന്‍ വെള്ളനിറത്തിനും ഇന്നു 
വര്‍ഗീയതതന്‍ മൂടുപടം ചാര്‍ത്തി
താമരയും ചന്ദ്രക്കലയും വെറും 
വര്‍ഗീയ ചിഹ്നങ്ങളായി 
അവയുടെ പേരില്‍ കലാപങ്ങളായി
പലതും അശുദ്ധിയും ഹറാമുമായി
മെഴുതിരിനാളവും നിലവിളക്കിന്‍ പ്രഭയും
ചൊരിയുന്ന പ്രകാശത്തിനു പോലും 
വര്‍ഗീയച്ചായ നല്‍കുന്നിവര്‍ 
നിറങ്ങള്‍ക്ക് പോലും വര്‍ഗീയത 
പക്ഷെ എനിക്കിഷ്ടം ചുവപ്പാണ് 
എന്റെ ചോരക്കു നിറം ചുവപ്പ് 
നിന്റെ ചോരക്കും നിറം ചുവപ്പ് 
എന്നിലും നിന്നിലും തുടിക്കുന്ന
ഹൃദയവും ചുവപ്പാണ് 
നമ്മളൊന്നെന്നു ചൊല്ലിത്തരുന്ന ചുവപ്പ് 
പച്ചയും കാവിയും വെള്ളയും 
എല്ലാമൊന്നെന്നു ചൊല്ലിതന്ന 
ഈ ചുവപ്പാണ് എനിക്കിഷ്ടം 

Thursday, April 2, 2015

യാത്രാമൊഴി






പതിയെ കാല്‍വെച്ചു പടിയിറങ്ങുമ്പോള്‍
നിറഞ്ഞ കണ്ണുകളുമായി നടന്നകലുമ്പോള്‍
അറിയാതൊന്നു  തിരിഞ്ഞു നോക്കി ഞാന്‍.
ആരോ തിരികെ വിളിക്കുംപോല്‍ തോന്നിയോ .
ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുമാ ഇടനാഴികള്‍
യാത്രാമൊഴി ചൊല്ലുന്നു,
ഇനിയെന്ന് കാണുമെന്നു മന്ത്രിക്കുന്നു .
മധുരസ്വപ്‌നങ്ങള്‍ വീണമീട്ടുമാ കലാലയ മുറ്റത്ത്
നില്‍ക്കുന്നു  ഞാന്‍ ഏകനായ്.
കളിചിരിയും കുസൃതിയുമായ്
ഓടിയെത്തുന്ന കൂട്ടുകാരും
ചെറുപിണക്കങ്ങളും ഇണക്കങ്ങളുമായ്  
പ്രണയത്തിന്‍ മധുരം നുകര്‍ന്ന സന്ധ്യകളും
സ്വപ്നവര്‍ണങ്ങളാല്‍ ചിത്രം രചിച്ച
കലാലയ വീഥികളും
ഇനിയൊരു സ്വപ്നമായ് മാറുകയായ്  
ഈ സ്വപ്നഭൂമിയെ പിരിയേണമെന്നോര്‍ക്കുമ്പോള്‍
ആ പടിക്കെട്ടില്ലേക്കൂര്‍ന്നു വീണ
രണ്ടിറ്റു കണ്ണുനീര്‍ പതിയെ മന്ത്രിച്ചു  
ഒരു പിന്‍വിളിയാലാരോ തിരിച്ചുവിളിച്ചെങ്കില്‍
ആ മധുരമാം ദിനങ്ങള്‍ തിരികെ തന്നെങ്കില്‍ ....  
                
                          ശരത്ത് പള്ളിപ്പുറം .....


Tuesday, February 18, 2014

കലികാലം .....


കാലം കലികാലം 
കണ്ടാലാര്‍ക്കും  കലിവരും
ചെയ്തികളുടെ കലികാലം 
തല തിരിഞ്ഞോരു കൂട്ടം 
കോമരങ്ങള്‍ വാഴും കാലമിത് 
ഇത് കാലം കലി കാലം .
    ഇന്നലെ പെയ്തോരുമഴക്ക്‌
    നിറം ചുവപ്പത്രേ 
    വിഷപുകശ്വസിച്ച മഴദേവന്‍ 
    ചോര ശര്‍ദ്ധിച്ചതാന്നുപോലും.
    ഒരു കാജാബീഡി വലിച്ചതും
    പുകക്കാരനാം 
    ബോബ്മാര്‍ലിക്കാസ്ത്മയത്രെ .
ആയിരമായിരം ചോരച്ചാലുകള്‍ 
നീന്തിയ ചെഗുവേര,
ഉറുമ്പ്‌ കടിയേറ്റതും ബോധംപോയതും 
ഇതേ കലികാല വേദിയില്‍ .
    ചോരയൊലിക്കുന്ന ശരീരങ്ങളെ 
    യുടുബിലിടുന്നതും 
    മാലോകര്‍ ഇതുകണ്ട് രസിക്കുന്നതും 
ഈ കലികാല നടന വേദിയില്‍ .
പതിനാറായിരത്തൊന്നു കെട്ടിയ 
ഭഗവാന്‍ കൃഷ്ണനു സമന്സയച്ചതും
ഈ കലികാല കോടതി.
ഭൂമിയില്‍ നിന്നു വിട്ട 
റോക്കറ്റു  പതിച്ച് 
സൂര്യനൊരുപിടി ചാരമയതും 
ചന്ദ്രേട്ടന്‍ ചന്ദ്രനില്‍ ചായക്കട തുടങ്ങിയതും 
തുഞ്ചന്റെ മണ്ണില്‍ മന്ഗ്ലിഷിന്‍ 
വിത്ത് വിതച്ചതും ഈ കാലത്തില്‍.
വെറുമൊരു കാലമല്ലിത് 
കാലന് പോലും വേണ്ടാതോരാ
മനുഷ്യന്‍ വാഴും കാലമിത് 
ഈ കാലമത്രെ കലികാലം .



Thursday, October 24, 2013

മുറിവ്

മായ്ക്കുവാൻ കഴിയുമോ കാലമേ നിനക്ക്
എൻ മനസ്സിലാഴത്തിലേറ്റ  മുറിവുകളെയൊക്കെയും  .
കഴിയുമെങ്കിൽ മായ്ക്കുകയെൻ
മനസ്സിൽ  നീറുന്ന നൊമ്പരങ്ങളെ. 
ഒരു നാളവൾ  എൻ ഹൃദയത്തിൽ
അവളുടെ പുഞ്ചിരിയാൽ പ്രണയമെന്നെഴുതി
മറ്റൊരുനാൾ  അവളതു മായ്ക്കാൻ ശ്രമിച്ചു.
വാക്കുകൾ കൊണ്ടവൾ എയ്ത ശരങ്ങൾ
ഏറ്റതെൻ ഹൃദയതിലാഴത്തിൽ
തിരിഞ്ഞു നോക്കാതവൾ  നടന്നു നീങ്ങവേ
ചോരയോലിക്കുമെൻ ഹൃദയമവൾ  കണ്ടില്ല
ഇന്നും ഉണങ്ങാത്ത മുറിവുമായ്‌ ഞാൻ
ഈ ലോകത്തിൽ ഏകനായ് നില്ക്കുന്നു
വേർപാടിൽ  വേദനയിൽ
പുളയുന്നോരെൻ മനസ്സിനു
മൃതസഞ്ജീവനി മന്ത്രമോതി 
ശാന്തിയേകാൻ  കഴിയുമോ കാലമേ നിനക്ക്..


Thursday, July 11, 2013

വിപ്ലവത്തിന്റെ യഥാര്‍ത്ഥ മുഖം "മലാല"

12/07/2013.....ഇന്ന് "മലാല" ദിനം .......



 "തട്ടമിട്ടു കാത്തു സൂക്ഷിക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയെ ആണ് സ്വപ്നങ്ങളെ അല്ല അവകാശങ്ങളെ അല്ല" എന്ന സത്യം ലോകത്തോട്‌ വിളിച്ചു പറഞ്ഞ ഈ പതിനാറുകാരിയെ ആദരപൂരവം ലോകം നമിക്കുന്നു ...........മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്ന അവകാശം പോലും ചോദ്യം ചെയ്ത താലിബാന്‍ രാക്ഷസന്മാര്‍ക്കെതിരെ പൊരുതിയ അവരുടെ ആക്രമണങ്ങള്‍ക്ക് പാത്രമായ ഈ ധീരയായ പെണ്‍കുട്ടിക്ക് ഒരായിരം അഭിവാദ്യങ്ങള്‍ .....
ഇന്ന് മലാല UN ഇല്‍ പ്രസംഗിക്കുന്നു ...............സഹോദരി  നിനക്കും നിന്റെ വാക്കുകള്‍ക്കും  ഈ ലോകം കതോര്‍ക്കട്ടെ .....നിന്റെ ആശയങ്ങള്‍ അവര്‍ നെഞ്ചേറ്റട്ടെ ............നിന്റെ ഇച്ചാശക്തിക്കുമുന്നില്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് തുരംഗം വെക്കുന്ന കപട സദാചാര വാദികള്‍ മുട്ടുമടക്കട്ടെ ......മലാല നീ എന്നും ഈ ലോകത്തിനു അഭിമാനമാണ് 

നിനക്ക് മഞ്ചാടിക്കുരുവിന്റെ ആയിരം സ്നേഹാദരങ്ങള്‍ അഭിവാദ്യങ്ങള്‍ 

Saturday, April 13, 2013

ഏവര്‍ക്കും മഞ്ചാടിക്കുരുവിന്റെ വിഷു ആശംസകള്‍

കണിക്കൊന്നതന്‍  സ്വര്‍ണശോഭയില്‍
എന്‍ നാടിന്റെ സൗന്ദര്യം   കണ്ടു ഞാന്‍.
ഇരുട്ടിന്റെ കൈകള്‍ നീക്കി
പ്രകാശത്തെ കണി കണ്ടു ഞാന്‍
വിഷു പക്ഷി പാടുന്നു
എന്‍  ഗ്രാമത്തിന്‍ ഈണം
ഒരിക്കലും നിലക്കാതിരിക്കട്ടെ
വിഷുപക്ഷിതന്‍   മധുര ഗാനം
         


  അങ്ങനെ ഒരു വിഷു കൂടി വന്നെത്തി .ഐശ്വര്യത്തിന്റെയും നന്മയുടെയും കൊന്നപ്പൂകള്‍ സ്വര്‍ണം വിതറി നില്‍ക്കുന്നു.എങ്കിലും എന്തൊക്കെയോ നമുക്ക് നഷ്ടപ്പെട്ട പോലെ .കണികൊന്നകളുടെ ആ നിറം മങ്ങിയപോലെ.അവയുടെ പുഞ്ചിരി മഞ്ഞുവോ എന്ന് ഒരു സംശയം .എല്ലാം ഇന്‍സ്റ്റന്റ് ആയ ഈ കാലത്ത് പ്ലാസ്റ്റിക്‌ പൂക്കളും ഇന്‍സ്റ്റന്റ് സദ്യയും   ആയി ഒരു ബിസി വിഷു ആക്കി മാറ്റാനുള്ള തത്രപാടിലനെന്നു തോന്നുന്നു മലയാളികള്‍.. ഇനി കണി വെക്കാന്‍ ഉണ്ണിക്കണ്ണനെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമോ എന്തോ.എന്തിനാണ് നമ്മള്‍ ഇങ്ങനെ സ്വന്തം സംസ്കാരം തുലച്ചു കളയുന്നത് എന്ന് തോന്നി പോകുന്നു ..........
                 
                 ഈ അവസരത്തില്‍ വൈലോപ്പിള്ളി യുടെ ആ വരികള്‍ മാത്രമേ  മഞ്ചാടിക്കുരുവിനു മലയാളിയോട് പറയാനുള്ളൂ
                           


                       "ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും 
                        മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ നന്മയും
മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും"